28 Aug 2013

മകൻ

ബസിലേക്ക് അരിച്ചു കയറിക്കൊണ്ടിരുന്ന കാറ്റിനെക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സ് സഞ്ചരിക്കുകയായിരുന്നു.
അവന്‍ വരുന്നു . ഒരാഴ്ച മുന്‍പ് സുജാത വിളിച്ചിരുന്നു . അവള്‍ക്കെങ്ങനെ തന്‍റെ നമ്പര്‍ കിട്ടിയെന്ന്‌ അയാള്‍ക്കിനിയും അറിയില്ല. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതും അയാള്‍ക്ക്‌ കൃത്യമായി ഊഹിക്കാന്‍ കഴിഞ്ഞില്ല . അവളുടെ സ്വരം ഇപ്പോഴും മധുരമുള്ളതായി അയാള്‍ക്ക് തോന്നി.  

അവന് തന്നെക്കണ്ട് എന്തോ ആവശ്യമുണ്ടെന്നു അവള്‍ പറഞ്ഞിരുന്നു. എന്തായിരിക്കും... ?? ഒരാഴ്ചയായി അതാണയാളുടെ ഉറക്കം കെടുത്തുന്നതും. തന്നെക്കൊണ്ട് അവനെന്താവശ്യം ഉണ്ടാവാനാണ് ??.  ചിന്തകള്‍ പിന്നെയും കാട് കയറുന്നത് അയാള്‍ തിരിച്ചറിഞ്ഞു . കാറിനൊപ്പം ചാറ്റല്‍ മഴ കൂടി ബസിനകത്തേക്ക് പെയ്തിറങ്ങി . ഷര്‍ട്ടിന്‍റെ വലതു വശം നനയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു ഷട്ടര്‍ വലിച്ചിട്ടു . 

മുന്‍വശത്തെ സീറ്റില്‍ അമ്മയുടെ ഒക്കത്തിരുന്ന് ഒരു കൊച്ചു കുഞ്ഞ് കളിക്കുന്നത് അയാള്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. സുജാത ... അവള്‍; അവള്‍  തന്നെ എത്ര മാത്രം ശപിച്ചിരിക്കും? അവള്‍ അണിഞ്ഞിരുന്ന നഴ്സ് കുപ്പായത്തിനെക്കാളും വിശുദ്ധി അവളുടെ മനസ്സിനുണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയതിന്‍റെ കുറ്റബോധം  അയാള്‍ക്കിന്നുമുണ്ട്.

അര മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ട്രാന്‍സ്പോര്‍ട്ട് ബസ്  ഡിപ്പോയിലെത്തി. ബസിറങ്ങി  അത്യാവശ്യം തിരക്കേറിയ നിരത്തിലൂടെ അയാള്‍  ധൃതിയില്‍ നടന്നു. അഞ്ചു മിനിട്ട് നടത്തം , അത് കഴിഞ്ഞ് വലത്തോട്ടുതിരിഞ്ഞു ഒരു രണ്ടു മിനിട്ട് കൂടി, അത്രയുമായാല്‍ ബിവറേജ് ഷോപ്പായി. ദിവസം മുഴുവന്‍ ഓടാനുള്ള എണ്ണയുടെ ആര്‍ത്തിയില്‍  കത്തിത്തീരാറായ കുടലുകള്‍ എരിയുന്നത് അയാളുടെ നടത്തത്തിന്‍റെ വേഗം പിന്നെയും വര്‍ദ്ധിപ്പിച്ചു.  ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ മുഴങ്ങിക്കൊണ്ടിരുന്നത് അയാള്‍ കേട്ടില്ലെന്നു നടിച്ചു .

കയ്യില്‍ ബസ് ടിക്കെട്ടിനു മിച്ചം വച്ച് ബാകിയുള്ളത് വച്ച്  ഒരു ക്വാട്ടര്‍ വാങ്ങി അത് മൊത്തം അയാളവിടെയിരുന്നു കുടിച്ചു തീര്‍ത്തു. പതിവിലുമധികം രാവിലെത്തന്നെ അകത്തു കയറ്റണമെന്ന് അയാള്‍ നേരത്തെ തീരുമാനിച്ചിരുന്നു . ഇന്നത്തെ ദിവസത്തേക്കുള്ള  ധൈര്യം അകത്തു കയറ്റുന്ന മദ്യം തരുമെന്ന് അയാള്‍ വെറുതെ ആശിച്ചു. ഷര്‍ട്ടിന്‍റെ പോക്കെറ്റില്‍ നിന്നുമെടുത്ത ബീഡി കത്തിച്ചു പുകയും വിട്ട് ബസ് ഡിപ്പോയിലേക്കയാള്‍ തിരികെ നടന്നു.

മാനം പിന്നെയും കാര്‍മേഘങ്ങള്‍ കൊണ്ട് നിറയുവാന്‍ തുടങ്ങി , അയാളുടെ മനസ്സിലും അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പെയ്യാന്‍ വിതുമ്പി നിന്നു.
സമയം പതിനോന്നു മണിയാവാറായി. പതിനൊന്നു മണിയോടെ അവന്‍ ബസ് ഡിപ്പോയിലെത്തുമെന്നാണ് സുജാത  പറഞ്ഞത് . മൊബൈല്‍ഫോണ്‍ പിന്നെയും മുഴങ്ങി. കോള്‍ ബട്ടണമര്‍ത്തി ചെവിയോടു ചേര്‍ത്തു പിടിച്ചപ്പോള്‍ വീണ്ടും ആ മധുര സ്വരം അയാളുടെ ചെവികളെ കുളിരണിയിച്ചു .
“നിങ്ങളെന്താ അവന്‍ വിളിച്ചിപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നെ ?“  
നേരത്തെ വിളിച്ചത് അവനായിരിക്കാമെന്നയാള്‍ ഊഹിച്ചു.
“ ഞാനിപ്പോ എത്തിയതെ ഉള്ളൂ... അവനാണെന്ന് അറിയില്ലായിരുന്നു”
“ ശരി ... അവന്‍ ഡിപ്പോയിലെ കണ്ടക്ടര്‍ റൂമിനടുത്തുണ്ട് , ഞാന്‍ പറയാം നിങ്ങളെത്തിയെന്ന് .. ശെരി എന്നാല്‍ ... !!!“
അയാളെന്തോ ചോദിക്കാന്‍ തുടങ്ങിയതാണ്‌ ... വാക്കുകള്‍ പുറത്തേയ്ക്കു വന്നില്ല. സുജാതയുടെ മധുര സ്വരമപ്പോഴേക്കും ഡിസ്‌കണക്ട് ചെയ്യപ്പെട്ടിരുന്നു.

കണ്ടക്ടര്‍ റൂമിനോട് ചേര്‍ന്ന ബെഞ്ചിലിരിക്കുന്ന ചെറുപ്പക്കാരന്‍റെ മുഖത്തിന്‌ അയാള്‍ക്ക്‌ പരിചയമുള്ള രണ്ടു വയസ്സുകാരന്‍റെ  മുഖവുമായി ഒരു സാമ്യവുമില്ലായിരുന്നു. അയാളെ കണ്ട മാത്രയില്‍ ചെറുപ്പക്കാരന്‍റെ മുഖം തുടുത്തു. വേച്ച ചുവടുകളുമായി അയാള്‍ ചെറുപ്പക്കാരന്‍റെ അരികിലേക്ക് നടന്നു .തന്‍റെ നടത്തം ഉലയുന്നത് അയാളറിഞ്ഞു . കുടിച്ച മദ്യത്തിന്‍റെ വീര്യം തലയ്ക്കു കയറിത്തുടങ്ങിയെന്നു അയാള്‍ക്ക്‌ മനസ്സിലായി.

 പകുതി നരച്ചു എല്ലുന്തിയ ആ മനുഷ്യക്കോലത്തെ ആ ചെറുപ്പക്കാരന്‍  കണ്ടു മറന്ന ആരെയോ ഓര്‍ക്കാന്‍ ശ്രമിക്കുന്നതു പോലെ നോക്കി നിന്നു  .
“അനില്‍ .... ??” ചെറുപ്പക്കാരന് നേരെ കൈ ചൂണ്ടി അയാള്‍ ചോദിച്ചു .
അതെയെന്ന അര്‍ത്ഥത്തില്‍ ചെറുപ്പക്കാരന്‍ തല കുലുക്കി. മുഖത്ത് വരുത്താന്‍ ശ്രമിച്ച പുഞ്ചിരി വേറെന്തെല്ലാമായോ പരിണമിച്ചു. എന്ത് വിശേഷം ചോദിക്കണമെന്ന ചോദ്യം മാത്രം രണ്ടു പേരുടെയും മുഖത്ത് അവശേഷിച്ചു.
“ കുറെ നേരമായോ വന്നിട്ട് ? “ അയാളുടെ വിറച്ച സ്വരങ്ങളും മദ്യത്തിന്‍റെ മണവും ഒരുമിച്ചു പ്രവഹിച്ചു.
“ കുടിച്ചിട്ടുണ്ടല്ലേ ..?? “ ചെറുപ്പക്കാരന്‍റെ സ്വരം കടുത്തു .
ഒരുത്തരം പ്രതീക്ഷിച്ചു നിന്ന അയാളുടെ കാതുകളില്‍ ഇടിമിന്നല്‍ പോലെയാണ് ആ ചോദ്യം ചെന്നു പതിച്ചത്. ഒരു തല കുനിക്കല്‍ അയാള്‍ പ്രതീക്ഷിച്ചതാണ്. പക്ഷെ അതിത്ര വേഗം ഉണ്ടാവുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല . 

അയാളുടെ കുറ്റസമ്മതം മനസ്സിലാക്കിയെന്നോണം അനില്‍  ഫോണെടുത്ത് എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരുന്നു  . കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല . ബസ് സ്റ്റാന്‍ഡില്‍ വന്നും പോയുമിരുന്ന ബസ്സുകളുടെയും ആള്‍ക്കാരുടെയും  ശബ്ദ കോലാഹലങ്ങള്‍  അവരുടെ ഇടയിലെ നിശബ്ദതയെ നോക്കി കൊഞ്ഞനം കുത്തി.

“വരൂ വീട്ടില്‍ പോകാം “ എന്തോ ആലോചിച്ചുറച്ചെന്ന  വണ്ണം അയാള്‍ പറഞ്ഞു .
“ ഞാന്‍ വരുന്നില്ല ... !! “ അനില്‍ പിന്നെയും മുഖം തിരിച്ചു .
“ എനിക്കറിയാം നീ അങ്ങനെയേ പറയുള്ളൂന്ന് ... “ അതും പറഞ്ഞു അയാള്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് ധൃതിയില്‍ നമ്പര്‍ ഡയല്‍ ചെയ്തു . ഒരിരുപത് സെക്കന്റ്‌ സംസാരിച്ചു കാണും , അയാളത് കഴിഞ്ഞ് ഫോണ്‍ അനിലിനു കൈമാറി .
“ മോന്‍ ബരണം .. മോന്‍റെ  അമ്മയാണ് പറയുന്നേന്നു കൂട്ടിക്കോ “ ഫോണില്‍ ഒരു സ്ത്രീ ശബ്ദം പതുക്കെ പറഞ്ഞു .
അനില്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല . അവന്‍ സംസാരം കഴിഞ്ഞ്  ഫോണ്‍  അയാള്‍ക്ക് തിരിച്ചു നല്‍കി .

അവര്‍ രണ്ടു പേരും ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടന്നു.
“കഷ്ടിച്ച് ഒരു പതിനഞ്ചു മിനിട്ട് അത്രയേ ഉള്ളു ... “ അയാള്‍ പിന്നെയും പുഞ്ചിരിക്കാനൊരു വിഫല ശ്രമം നടത്തി . അനില്‍ മിണ്ടിയില്ല.
ഓട്ടോ സ്റ്റാന്‍ഡിന്‍റെ  മുന്നില്‍ കണ്ട ഓട്ടോയില്‍ അയാള്‍ ധൃതിയില്‍ പാഞ്ഞു കയറി. അനുസരണയുള്ള കുട്ടിയെപ്പോലെ അനില്‍ അയാളുടെ പാത  പിന്തുടര്‍ന്നു. അവരെയും വഹിച്ചു  മുച്ചക്ര വണ്ടി മുക്രയിട്ടു കുതിച്ചു .

പച്ചപ്പു നിറഞ്ഞ പാടങ്ങളും കുന്നിന്‍ പുറങ്ങളും അനില്‍ കൌതുകത്തോടെ നോക്കി നിന്നു . മാനത്തെ മേഘങ്ങള്‍ ആപ്പോഴും പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന പോലെ അയാള്‍ക്ക് തോന്നി .
“ കാസര്‍ഗോഡ്‌ മഴയുണ്ടോ ... ?? “ മദ്യത്തിന്‍റെ മണം പിന്നെയും അനിലിന്‍റെ മുഖത്തു പതിച്ചു.
“ ഇപ്പൊ കേരളത്തില്‍ എല്ലായിടത്തും മഴക്കാലമാണ് “
അവനൊരു തമാശ പറഞ്ഞത് സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു അയാള്‍ ചിരിക്കാന്‍ നോക്കി. അവനു തന്നോടുള്ള വെറുപ്പ്‌ ആ വാക്കുകള്‍ പറഞ്ഞെന്നയള്‍ക്ക് തോന്നി.
അവനെ തന്‍റെ കൊച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതെന്തിനാണെന്നു അയാള്‍ക്കിനിയും അറിഞ്ഞുകൂടാ.

ഓട്ടോ പാടത്തിനടുത്തെ വഴിവക്കില്‍ എത്തിയപ്പോള്‍ അയാള്‍ ഡ്രൈവറോട് വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടു. അനിലപ്പോഴും സംശയ ഭാവത്തില്‍ അയാളെ തറപ്പിച്ചു നോക്കുകയായിരുന്നു .
“ഒരഞ്ചു മിനിറ്റ് , ഈ വഴിയെ നടന്നാല്‍ വീടെത്തി “ അനിലിനോടു ഇറങ്ങാന്‍ ആംഗ്യം കാണിച്ച് അയാള്‍ പറഞ്ഞു .
മതിലുകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ അയാള്‍ മുന്നിലും അവന്‍ പിന്നിലുമായി നടന്നു. മുന്നോട്ടുള്ള നടത്തത്തിനോപ്പം അയാളുടെ മനസ്സ് വീണ്ടും പിറകോട്ടു  സഞ്ചരിച്ചു .

പത്തിരുപത്തെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് കാണും ; തന്‍റെ അനാഥത്വം അവസാനിപ്പിച്ച ആരെല്ലാമോ ആയി ജീവിതത്തിലേക്ക് ഒരു പെണ്ണ്  കടന്നു വന്നത്. ഒരു സൈറ്റ്  ആക്സിഡന്റ് അയാളുടെ ജീവിതത്തില്‍ വഴിത്തിരിവായി. സുഹൃത്തിനെ ശുശ്രൂഷിച്ച നാഴ്സിനോടുള്ള പരിചയം . അയല്‍ക്കാരാണെന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം . വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുണ്ടായിരുന്ന ചായക്കട ... ഒരുമിച്ചു കഴിച്ച പഴം പൊരികള്‍ ... അയാളുടെ  കൊണ്ട്രാക്റ്റ് പണി . എതിര്‍പ്പവഗണിച്ചു നടന്ന കല്യാണം . അയാളുടെ മുഖത്തു ഭാവഭേദങ്ങള്‍ മാറിത്തെളിഞ്ഞു. അവസാനം മനസ്സിന്‍റെ  അടിത്തട്ടിലെവിടെയോ പൊടിപിടിച്ചു കിടന്ന ഓര്‍മ്മപ്പുസ്തകം തുറന്ന സന്തോഷം മാത്രം മുഖത്തു ബാക്കിയായി. ഓര്‍മ്മകള്‍ക്കൊപ്പം തികട്ടിവന്ന മദ്യവും അയാള്‍ കയ്പ്പോടെ  വീണ്ടുമിറക്കി.

കുടുംബമോ 'കുടി'യോ ഏതെങ്കിലും ഒന്നുപേക്ഷിക്കണമെന്നവള്‍ പറഞ്ഞപ്പോള്‍ അധികം ചിന്തിക്കാതെ ഇറങ്ങിപ്പോരുകയായിരുന്നു . അതിനു മുന്‍പേ അവളെയും രണ്ടു വയസ്സുകാരന്‍ മകനെയും എങ്ങനെയൊക്കെ ഉപദ്രവിച്ചെന്ന്‍ അയാള്‍ക്കിപ്പോഴും ഓര്‍മയില്ല. അവന്‍ വലുതായിരിക്കുന്നു, ഒരിരുപത്തന്‍ഞ്ചു വയസ്സ് കാണും , അയാളൂഹിക്കാന്‍ ശ്രമിച്ചു  . പൊടി മീശയും ഉറച്ച ശരീരവുമുള്ള ഒരാണായി തന്‍റെ പിന്നിലൂടെ നടക്കുന്നു. പക്ഷെ വന്നെതെന്തിനെന്നു അയാളിനിയും ചോദിച്ചിട്ടില്ല . അതിനുള്ള ധൈര്യം അയാള് കുടിച്ച മദ്യത്തിനും നല്കാനായില്ലെന്നതാണ് വാസ്തവം.

വീടിന്‍റെ കോലായില്‍ അയാളെയും കാത്തു നില്‍ക്കുകയായിരുന്നു സൈനബയും രണ്ടു പെണ്‍മക്കളും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിനു സമാനമായി മൂന്നു മനുഷ്യക്കോലങ്ങളും അകത്തുള്ള പോള്ളകള്‍ പുറത്തു കാട്ടാതെ ചിരിച്ചു നിന്നു . അനിനിലിനെ  കണ്ട മാത്രയില്‍ കോലായിലുണ്ടായിരുന്ന ദ്രവിച്ച പ്ലാസ്റ്റിക്ക് കസേര   അവര്‍ തുടച്ചു നീക്കിയിട്ടു.
“ ബാ കേറിയിരിക്ക് “ ഊര്‍ന്നു വീണ തട്ടം നേരെയാക്കി സൈനബ പറഞ്ഞു .
അനില്‍ ഷൂസഴിച്ചു നേരെ ചെന്നു കോലായിലെ  കസേരയില്‍ കയറിയിരുന്നു . അവനെത്തന്നെ അടിമുടി നോക്കി അവനഭിമുഖമായി കരിപിടിച്ച ചുമരുകള്‍ ചാരി മൂന്ന് പേര്‍ . ധരിച്ചിരുന്ന ഷര്‍ട്ടും ഊരിയെടുത്ത് അയാളകത്തേക്ക് പോയി.
“ കുടിക്കാന്‍ ബെള്ളം... ??”
“ വേണ്ട “
“ ഓര് പറഞ്ഞീര്‍ന്നു .... മ്മളെ ക്കാണാന്‍ ബന്നല്ലോ... സന്തോഷം “
അനില്‍ തട്ടമിട്ട ‘അമ്മ’യെ നോക്കി പുഞ്ചിരിച്ചു .
പരിചയപ്പെടലും വിശേഷം ചോദിക്കലും കുറച്ചു നേരം നീണ്ടു നിന്നു . കൂടപ്പിറപ്പുകളില്ലാതെ വിഷമിച്ച ഒരു കുട്ടികാലത്തിനിപ്പുറം രണ്ടു കുഞ്ഞ് മുഖങ്ങള്‍ തന്നെ നോക്കി നില്‍ക്കുന്നത് അനിലിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല .  
അവര്‍ക്ക് രണ്ടു പേര്‍ക്കും കൊടുക്കാന്‍ ഒന്നും കൊണ്ടു വരാത്തതിലുള്ള കുറ്റബോധം  മാത്രം അവനില്‍ ബാക്കിയായി .  തനിക്കൊന്നും അറിയാന്‍ പാടില്ലായിരുന്നല്ലോ എന്നോര്‍ത്ത് ആശ്വസിക്കാനവന്‍ ശ്രമിച്ചു.
തട്ടമിട്ട തലകള്‍ പതിയെ ഉള്‍വലിഞ്ഞു . കാജ ബീഡിയും ചാരായവും ഇടകലര്‍ന്ന മണം കോലായില്‍ തിരിച്ചെത്തി.
“ ഇവിടെ താമസമാക്കിയിട്ട് കുറെ കാലമായോ ?? “
“ ഉം ... കാസര്‍ഗോട് നിന്ന് നേരെ ഇങ്ങോട്ട് വന്നു “ അയാള്‍ ചുമച്ചു തുപ്പി .
“ മതം മാറിയോ ?? “ അനിലിന്‍റെ ചോദ്യങ്ങള്‍ പിന്നെയും വന്നു.
“ ഉം ..” ഒരു നെടുവീര്‍പ്പിട്ടയാള്‍ തുടര്‍ന്നു. “ സൈനബയെ കെട്ടാന്‍ പറഞ്ഞു അവളുടെ ബാപ്പ എന്‍റെടുത്തു വന്നപ്പോ എന്‍റെ കുടി നിര്‍ത്താന്‍ കണ്ടു പിടിച്ച വഴിയാരുന്നു മതം മാറ്റം . കുഞ്ഞിക്കണ്ണനെ അഹമ്മദ്കുഞ്ഞിയാക്കി”

അത് ശരിയാണെന്ന് അനിലിനും  തോന്നി . പേരിലെ മാറ്റം മാത്രം .  ആര് നശിച്ചു കാണാന്‍ പ്രാര്‍ത്ഥിച്ചോ ആ  മനുഷ്യന്‍ ഇനിയെത്ര നാള്‍ കൂടിയെന്ന ചോദ്യം മാത്രം ബാക്കിയാക്കി തന്‍റെ മുന്നില്‍ നില്‍ക്കുന്നതായി അവനു തോന്നി . ഈ നശിപ്പു കാണാനാണ് അമ്മ നിര്‍ബന്ധം പിടിച്ചപ്പോള്‍ മറുത്തൊന്നും പറയാതെ ബംഗ്ലൂരില്‍ നിന്നും വണ്ടി കയറിയത് . യാത്രയിലുടനീളം കൈത്തണ്ടയിലെ ഉണങ്ങിയ ചട്ടുകത്തിന്‍റെ പാടിനോപ്പം മനസ്സും നീറിക്കൊണ്ടിരുന്നപ്പോഴേ തീരുമാനിച്ചതാണ് ‘അയാളെ ‘ വാക്കുകള്‍ കൊണ്ടെങ്കിലും നോവിക്കാന്‍ .

“മോന്‍ അച്ഛനോട് ക്ഷമിക്കണം “
അനിലിരുന്നിരുന്ന കസേരയ്ക്കരികിലായി  അയാള്‍ വീണു. ഒരു നിമിഷം അവന്‍ തരിച്ചിരുന്നു , പിന്നെ മെല്ലെ വിറയ്ക്കുന്ന അയാളെ പിടിച്ചുയര്‍ത്തി കോലായിലെ തൂണില്‍ ചാരിയിരുത്തി. സൈനബ അകത്തു നിന്ന് ഒരു പാത്രം വെള്ളവുമായി വന്ന് അയാളുടെ മുഖം കഴുകി .

“ മോനോന്നു ഉപദേഷിക്കണം... മൂപ്പര് ബല്ലാത്ത കുടിയാ... ദിങ്ങനെ പോയാ ഞാനും ന്‍റെ മക്കളും..... “ മുഴുമിപ്പിക്കുന്നതിനു മുന്‍പേ കരച്ചില്‍ അണപോട്ടിയോഴുകി.
എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നവന് അറിയില്ലായിരുന്നു . ‘അയാളു’ടെ വര്‍ത്തമാനത്തേ ഭൂതവും ഭാവിയും കൊണ്ട് നിറയ്ക്കാനാഗ്രഹിച്ച പ്രതികാര മനസ്സില്‍ ഒരുമ്മയുടെ കണ്ണുനീര്‍ വീണു നനഞ്ഞു.
അകത്തു നിന്നു സൈനബ പായ കൊണ്ട് വന്നപ്പോള്‍ അയാളെ അതില്പ്പിടിച്ച് കിടത്താന്‍ അനിലും സഹായിച്ചു. അയാളുടെ ശരീരമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. 

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എല്ലുന്തിയ ശരീരത്തിന് വീണ്ടും ജീവന്‍ വച്ചു .
“ എനിക്കിറങ്ങണം ... ഇനിയും വൈകിയാല്‍  ബസ് മിസ്സാവും “
“ മ്മളെ ബഷണം ഒന്നും മോന് പിടിക്കൂല .. അതാ ഞാന്‍ ... “
“ ഏയ്‌ ... അത് സാരമില്ല. ഞാന്‍ കഴിച്ചിട്ടാ വന്നേ “
കള്ളങ്ങള്‍ പറയുന്നത് സംസാരിക്കുന്നവര്‍ തമ്മില്‍ അറിയുന്നുണ്ടായിരുന്നു.
“ ഞാന്‍ ഇനിയും വരാം... നന്നായി പഠിക്കണം ട്ടോ ..“
ഉമ്മയോടും പെങ്ങമ്മാരോടും യാത്ര പറഞ്ഞു അനിലിറങ്ങി പിറകിലായി ഒരു ഷര്‍ട്ടും വലിച്ചു കേറ്റിക്കൊണ്ട് അയാളും .
“ ഞാന്‍ ഇവനെ ബസ് സ്റ്റോപ്പില്‍ വിട്ടിട്ട് വരാം “
നടക്കുന്നതിനിടയില്‍ അനില്‍  തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു. അവന്‍ കണ്മറയത്തു നിന്നു മായുന്നതുവരെ സൈനബയും  രണ്ടു പെണ്‍മക്കളും കൈവീശി.

“ മോന്‍ ബംഗ്ലൂരില്‍ ജോലിയാണോ ?? “
“ ഉം ... ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ “ സോഫ്റ്റ്‌വെയര്‍ എന്നാ വാക്ക് അയാള്‍ക്ക്‌ പരിചയമുണ്ടാവാന്‍ വഴിയില്ലെന്ന് അവനൂഹിച്ചു. ഉത്തരം കേട്ടപ്പോള്‍  അയാളുടെ മുഖം തെളിഞ്ഞു .
“ നീ കാര്യമായിട്ട് പറഞ്ഞതാണോ ഇനിയും വരുംന്ന് “
അവനൊന്നും മിണ്ടിയില്ല .
“ ഞാനിനിയും എത്ര കാലം ഉണ്ടാവും ന്ന് അറിയില്ല .. മോന്‍ ഉണ്ടാവണം. അവര്‍ക്ക് മൂന്നു പേര്‍ക്കും അന്വേഷിക്കാന്‍ ഒരാളായിട്ടെങ്കിലും”
അതിനും അനിലോന്നും മറുപടി പറഞ്ഞില്ല . നടത്തം അവരെ ബസ് സ്റ്റോപ്പ് വരെയെത്തിച്ചു.

ഒന്നെകാലിനാണ് അടുത്ത ടൌണ്‍ ബസ്. ഇനിയും പതിനഞ്ച് മിനിട്ട് കൂടി . അതുവരെ അവനോട് പറയാന്‍ ഒരായുസ്സിന്‍റെ കടങ്ങളും കടപ്പാടുകളും കുറ്റബോധങ്ങളും . പറയണോ.. അതും  അയാള്‍ക്ക്‌ തീര്‍ച്ചയില്ല .
“ മോന്‍റെ അമ്മ നല്ലവളായിരുന്നു ... അച്ഛനത് മനസ്സിലാക്കാന്‍ പറ്റിയില്ല “
അയാളെ അവന്‍ പുച്ഛ ഭാവത്തില്‍ ഒരു നോട്ടം നോക്കി . ‘നല്ലവള്‍’ എന്ന് പറഞ്ഞതിനാണോ അതോ സ്വയം ‘അച്ഛനെ’ന്നു സംബോധന ചെയ്തതിനാണോ അവനിലെ പുച്ഛമെന്നയാള്‍ക്ക് മനസ്സിലായില്ല.
“ മോന്‍ എന്നെ കൈ വിടരുത് “
“ അപ്പൊ എന്‍റെ അമ്മ മാത്രമല്ല .... നിങ്ങള്‍ കാരണം വഴിയാധാരമായത്” ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അനില്‍ തുടര്‍ന്നു .
“ നിങ്ങളുടെ പാപത്തിന്‍റെ വിഴിപ്പു ചുമക്കാന്‍ എനിക്കു മനസ്സില്ലെങ്കിലോ . ഇത്രയും കാലം എന്നെക്കുറിച്ചോ എന്‍റെയമ്മയെക്കുറിച്ചോ ചിന്തിക്കാത്തയളാണ്‌ നിങ്ങള്‍.... എന്നിട്ടിപ്പോ ....!! “ അനിലിന്‍റെ സ്വരമിടറി.
അയാള്‍ തിരിച്ചൊന്നും പറഞ്ഞില്ല .
“ ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു .... അടുത്ത മാസം .... അത് പറയാനാണ് വന്നത് . മരിച്ചെന്ന് ഞാന്‍ എല്ലാരുടെ അടുത്തും പറഞ്ഞ നിങ്ങളെ കല്യാണത്തിനു ക്ഷണിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധം. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോയി അനുവാദം വാങ്ങി വരാന്‍ പറഞ്ഞു . അതാ വന്നേ ... അല്ലാതെ നിങ്ങളെ കാണാനുള്ള പൂതി കൊണ്ടൊന്നുമല്ല ... “

വാക്കുകള്‍ അയാളെ പിന്നെയും നോവിച്ചു കൊണ്ടിരുന്നു. അയാളുടെ ആശങ്കകള്‍ക്കപ്പുറം  ദൂരെ റോട്ടില്‍ ഒന്നെകാലിന്‍റെ ബസ് പ്രത്യക്ഷപ്പെട്ടു .
ബസ് സ്റ്റോപ്പില്‍ ബസ് വന്നു  നിന്നപ്പോള്‍ അനില്‍ തിരിഞ്ഞു നോക്കാതെ അതിനകത്തേക്ക് കയറി. അവനെയും വഹിച്ചു ഒന്നേകാല്‍ വണ്ടി അയാളോട് യാത്ര പറഞ്ഞു .

അവന്‍ .... തന്‍റെ മകന്‍ ... തന്നെക്കാളും വളര്‍ന്നിരിക്കുന്നു . കല്യാണം കഴിക്കാന്‍ പ്രായമായോ അവന്. തന്നോടുള്ള വാശി അവനെ ജയിപ്പിച്ചിരിക്കാം. അല്ലെങ്കിലും തന്‍റെ പ്രാരാബ്ദങ്ങള്‍ അവന്‍ തീര്‍ക്കുമെന്ന് കരുതിയ താനാണ് വിഡ്ഢി. അതാഗ്രഹിക്കാന്‍ ഒരര്‍ഹതയുമില്ലാത്തവനാണ് താന്‍ . അയാളുടെ ചിന്തള്‍ക്ക് ഒരു ഫോണ്‍ ബെല്ലിന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ .
“ ഹലോ “ മധുര സ്വരം പിന്നെയും കാതില്‍ മുഴങ്ങി
“ ഉം “
“ എന്ത് പറഞ്ഞു നമ്മുടെ കുട്ടന്‍ ?”
“ നിനക്കെന്നോട് ഒട്ടും ദേഷ്യമില്ലേ ?? “ അയാള്‍ തിരിച്ചു ചോദിച്ചു .
ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ ഒരു നേര്‍ത്ത ചിരി രൂപപ്പെട്ടതയാള്‍ തിരിച്ചറിഞ്ഞു . ഒന്നും പറയാനാവാതെ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു .

അയാളെത്തഴുകി ഒരു തണുത്ത കാറ്റ് കടന്നു പോയി . മാനത്തു ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ ഒരുമിച്ചു പെയ്തു. അയാള്‍ ആ പേമാരിയില്‍ നനഞ്ഞു വീട്ടിലേക്കു തിരിച്ചു നടന്നു .ആര്‍ത്തലച്ചു പെയ്ത മഴയ്ക്കും കാറ്റിനുമിടയില്‍ അയാളുടെ ചെവികള്‍ വ്യക്തമായി ഒന്ന് പിന്നെയും കേട്ടു

‘ ഞാന്‍ ഇനിയും വരാം ...

28 Mar 2013

ഒരു ആത്മഹത്യക്കുറിപ്പ്

" യാത്രിയോം കൃപയാ ധ്യാൻ ദേ .... "
ഞാൻ നിന്നിരുന്ന പ്ലാറ്റ്ഫോറത്തിലെ പല ലൗഡ് സ്പീക്കറുകളും ഒരുമിച്ച് ശബ്ദിച്ചു. പതിവ് പോലെ ഞാൻ 'എന്‍റെ സ്വന്തം' മലബാർ എക്സ്പ്രെസ്സിനെയും പ്രതീക്ഷിച്ചും കൊണ്ട് സിമന്‍റു സീറ്റിൽ കുത്തിയിരിപ്പ് തുടർന്നു. എന്‍റെ സ്വന്തമെന്നു പറയാനുള്ള അധികാരമെനിക്കു തന്ന ടിക്കറ്റില്ലാ യാത്രകൾക്ക് നന്ദി . ഇന്നും വിത്തൗട്ട്  തന്നെ. തിരക്കല്പം കൂടുതലായി തോന്നി. ഇവിടെ അടുത്തേതോ ക്ഷേത്രത്തിൽ തെയ്യം കെട്ടിയത് കൊണ്ടായിരിക്കും , ഞാനൂഹിച്ചു. അനുഗ്രഹം വാങ്ങാൻ എത്ര ദൂരം വേണേലും സഞ്ചരിക്കുന്ന മണ്ടന്മാർ ... എന്‍റെ നിരീശ്വരവാദി  പുശ്ചം പലരിലേക്കും നീണ്ടു. 

 ബുധനാഴ്ച ആയതുകൊണ്ട് ദൂര യാത്രക്കാരെ പേടിക്കണ്ട. മാസാവസാനം അല്ലാത്തോണ്ട് ടി ടി യെയും പേടിക്കണ്ട. ഇന്നത്തെ യാത്രയ്ക്കിടയിൽ എന്തേലും നല്ല അനുഭവങ്ങൾ ഉണ്ടായാൽ മതിയാരുന്നു, പേടികൾ മാറി പ്രതീക്ഷകൾ മനസ്സിൽ നിറഞ്ഞു . സാധാരണ ഒരവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥി പ്രതീക്ഷിക്കുന്നതൊക്കെയും എന്‍റെ മനസ്സിലും നിറച്ചു. 

മലബാർ എക്സ്പ്രെസ്സ് അധികം വൈകിയില്ല . . കാഞ്ഞങ്ങാട് സ്റ്റേഷനും മലബാർ എക്സ്പ്രെസ്സിൽ തിരക്ക് കൂട്ടാൻ കഴിഞ്ഞില്ലെന്നു മുൻപിൽ നിന്നും രണ്ടാമത്തെ ജനറൽ കമ്പാർറ്റ്മെന്റിൽ കേറിയപ്പോളെനിക്ക് മനസ്സിലായി . പതിവിലും തിരക്ക് കുറവ്. ജനലിന്‍റെ സൈഡിലുള്ള ഒരു ഒറ്റ സീറ്റിൽത്തന്നെ  സീറ്റ് കിട്ടി. കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗ്  സീറ്റിനടിയിലെക്കു തിരുകുന്നതിനിടയ്ക്ക്  എതിർ വശത്തിരിക്കുന്നയാളുടെ കാലിൽ തട്ടി. അയാൾ  മുഖമുയർത്തി നോക്കി,പുഞ്ചിരിച്ചെന്നു തോന്നുന്നു. 
"സോറി ... " എന്നിലെ  പ്രൊഫഷണൽ വിദ്യാർത്ഥി ക്ഷമാപണം നടത്തി.
 " ഏയ്‌ ... സാരമില്ല ... ബാഗ്‌ ശരിക്കും ശ്രദ്ദിച്ചോട്ടാ .. കള്ളന്മാർ കൂടുതലുള്ള സമയാ .. " അയാളുടെ പുഞ്ചിരി കൂടുതൽ തെളിഞ്ഞു വന്നു. കൂടിപ്പോയാലൊരു മുപ്പത്തഞ്ചു വയസ് തോന്നിക്കും. വെള്ളമുണ്ടും വെള്ള ഷർട്ടും, ഒരു രാഷ്ട്രീയക്കാരൻ ലുക്ക്.

സീറ്റിൽ ഇരിക്കുന്നതിന്‍റിടയ്ക്കു തന്നെ ഞാനെന്റെ പോക്കറ്റിൽ കയ്യിട്ട് ഫോണെടുത്തു. 4 എന്ന ബട്ടണിൽ അമർത്തി ഞെക്കിയപ്പോൾ  എന്‍റെ നോകിയ N72  അമ്മയുടെ നമ്പർ കണക്റ്റ്  ചെയ്തു തന്നു.
" അമ്മേ .. ഞാൻ ട്രെയിൻ കേറിട്ടോ ... സീറ്റ് കിട്ടി. ഞാൻ എത്തിയിട്ട് വിളിക്കാം... അച്ഛനോടും അമ്മുവിനോടും പറഞ്ഞേക്ക് . ഞാൻ രാവിലെ ഹോസ്റ്റലിൽ എത്തിയിട്ട് വിളിക്കാം" വേറെ ചോദ്യങ്ങളൊന്നും വരാതിരിക്കാൻ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി.
" നീ എന്തെങ്കിലും കഴിക്കണം ട്ടുവോ" അമ്മയുടെ സ്ഥിരം ഡയലോഗ്. എന്ത് പറഞ്ഞാലും ഈ അമ്മയ്ക്ക് മനസ്സിലാവില്ലെന്ന് വച്ചാ എന്താ ചെയ്യ. 
" ഞാൻ ചായ കുടിച്ചിരുന്നു .. പൊറോട്ടയും തിന്നു " കള്ളങ്ങൾ പറയുന്ന എന്‍റെ നാക്ക്‌ പിന്നെയും ചലിച്ചു. 
അവസാനം രണ്ടര മിനിറ്റിൽ ഫോണ്‍ കട്ട് ചെയ്യാൻ പറ്റി. ഹാവൂ സമാധാനമായി . ഇനി ചാറ്റിങ്ങു തുടങ്ങണം . ട്രെയിനിൽ യാത്ര ചെയ്യുന്ന സ്വന്തം കാമുകനോട് റേഞ്ച് കട്ടാവുന്നത്  കാരണം സംസാരിക്കാൻ മടിയുള്ള ഒരു പെണ്ണിനെ തന്നെ എനിക്ക് പ്രേമിക്കാൻ തോന്നിയല്ലോ . ഞാൻ  എന്നോടു  തന്നെ പരിഭവം പറഞ്ഞു , ഏതൊരു നിരീശ്വരവാദിയെയും പോലെ. 

'ഞാൻ ട്രെയിനിൽ കയറി .. നിന്‍റെ അപ്പനെക്കൂട്ട്  ഒരാൾ  എന്‍റെ എതിർ വശത്ത് ഇരിപ്പുണ്ട് ' ഒരു നീണ്ട ചാറ്റിങ്ങിന്‍റെ തുടക്കമെന്നോണം ആദ്യത്തെ മെസ്സേജ് ഞാൻ ദൃതിയിൽ ടൈപ്പ് ചെയ്തയച്ചു.  അവളുടെ അച്ഛന്‍റെ മുഖം പോലും ഓർമയില്ലെങ്കിലും സന്തോഷിപ്പിച്ചു തുടങ്ങിയാലേ പെണ്ണ് കുറെ നേരം ചാറ്റ് ചെയ്യുള്ളു എന്നെനിക്കറിയാം. 
'അതേയ് നീ എന്നെ എത്ര സുഖിപ്പിച്ചു തുടങ്ങ്യാലും ഞാൻ വിളിക്കൂല. എന്‍റെ മോൻ അത് പ്രതീക്ഷിക്കണ്ടാട്ടോ ;) :p ' അവളുടെ റിപ്ല്യ്‌ എന്റെ 72 യെ വിറപ്പിച്ചു. 

എന്‍റെ മുഖത്തെ പുഞ്ചിരി അല്പം കൂടിപ്പോയെന്നു തോന്നുന്നു. എതിർവശത്തിരുന്ന മനുഷ്യൻ എന്നെ നോക്കിയൊരു കള്ളച്ചിരി പായിച്ചു. ഞാൻ അയാളെ ശ്രദ്ദിക്കാൻ തുടങ്ങിയെന്നു മനസ്സിലാക്കിയപ്പോൾ പുറത്തേക്ക് നോക്കുകയും ചെയ്തു. 
'ഉം .. ഞാൻ മെസ്സേജ് അയപ്പും നിറുത്തി , നീ നിന്‍റെ പണി നോക്ക് ' അടുത്ത സന്ദേശവും അയച്ചു. ഇതൊരവസാന  അടവാണ് . അവൾ വിളിക്കാൻ സമ്മതിക്കാതിരിക്കില്ല . അല്ലെങ്കിലും ലൈൻ ആയിക്കഴിഞ്ഞതിനു ശേഷമുള്ള ഒരു മാസത്തിന്‍റെ ഇടയിൽ  ഇതെന്‍റെരണ്ടാമത്തെ ട്രെയിൻ യാത്രയാണ്. അതില്ലാതിരുന്ന ബാക്കി ഇരുപത്തെട്ടു ദിവസവും ഉമ്മകൾ കൈമാറാതെ ഉറങ്ങിയിട്ടില്ല ഞങ്ങൾ . 

" എവിട്തെക്കാ പോകണ്ടെ .. ??" അയാൾ എന്‍റെ നേരെ നോക്കി പിന്നെയും പുഞ്ചിരിച്ചു. 
" കൊല്ലം " 
"അവിടെ പഠിക്കുകയാണോ ?" ദേ വരുന്നു അടുത്ത ചോദ്യം. 
" അതെ എൻജിനീയറിംഗ് " ഞാൻ മറുപടി  നൽകി പിന്നെയും മൊബൈൽ സ്ക്രീനിൽ  കണ്ണും നട്ടിരിപ്പു തുടങ്ങി . 
" ഗേൾഫ്രണ്ടിന്‍റെ മെസ്സേജ് വെയിറ്റ് ചെയ്യുകയാ അല്ലെ ..?"
" ന്ഹെ ... !!" അയാളുടെ നിരീക്ഷണ പാടവത്തെ ഞാൻ മനസാ അഭിനന്ദിക്കുകയും ചെയ്തു. 
"അല്ലാ ..സാധാരണ അങ്ങനെയാണല്ലോ...അതുകൊണ്ട് ചോദിച്ചൂന്നെള്ളൂ " അയാൾ തിരുത്തി. 
എനിക്കാ മനുഷ്യനോടു കുറച്ച് സഹതാപം തോന്നിത്തുടങ്ങിയിരുന്നു  . 
" നിങ്ങളെങ്ങോട്ടാ .... ?? " ഞാൻ തിരിച്ചു ചോദിച്ചു. 
" അപ്പൊ അത് ലൈൻ തന്നെയാണ് അതുകൊണ്ടല്ലേ നീയിപ്പോ വിഷയം മാറ്റിയത് ." അയാൾ ചിരിച്ചും കൊണ്ട് തുടർന്നു . " ഞാൻ തിരുവനന്തപുരത്തെക്കാ ... "
അയാളുടെ മറുപടി എന്നിലും ചിരി പടർത്തി. അശാനാള്  കൊള്ളാം, നേരംപോക്കായിരിക്കും , പക്ഷെ തിരുവനതപുരം വരെ സഹിക്കേണ്ടി വരുമോ എന്നാലോചിച്ചപ്പോൾ ചിരി മെല്ലെ മാഞ്ഞു. പണ്ടാരമടങ്ങാനായിട്ടു അവൾ റിപ്ല്യ്‌ അയക്കുന്നുമില്ല. 
"എങ്ങനാ എനിക്ക് ലൈൻ ഉണ്ടെന്നു മനസ്സിലായെ .. ?" ഞാനൊരു ചൂണ്ടയെറിഞ്ഞു  നോക്കി. 
" അതോക്കെപ്പറയാം ... സമയമുണ്ടല്ലോ ... എന്താ നിന്‍റെ പേര് ? " 

ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ അയാളുടെ പെരുമാറ്റം എന്നെ വല്ലാതെ സ്വാധീനിച്ചു . കാസർഗോഡേക്ക് കുടിയേറിപ്പാർത്ത ഒരു മറുനാടൻ ശില്പി.പേര് സുരേഷ് . ശെരിക്കും പറഞ്ഞാൽ ഒരു തഞ്ചാവൂറുകാരൻ. ഒരനാഥൻ ... ഏതോ പരിചയക്കാരൻ വഴി കേരളത്തിൽ പണിക്കായി വന്ന് ഈ നാടിഷ്ടപ്പെട്ടു ഇവിടെ സ്ഥിര താമസമാക്കിയവൻ .  പക്ഷെ മലയാളം നല്ല ഭംഗിയായി സംസാരിക്കുന്നതിൽ എനിക്കത്ഭുതം തോന്നി. പന്ത്രണ്ടു വർഷമായി കാസറഗോടും പരിസരങ്ങളിലുമായി അമ്പലങ്ങളിൽ ശില്പങ്ങൾ കൊത്തുന്നു. അല്ലാത്തപ്പോൾ സ്വന്തം വീടിനോട് ചേർന്നുള്ള പണിപ്പുരയിൽ കല്ലിനെ ദൈവങ്ങളും മഹത് വ്യക്തികളും ആക്കുന്ന കരവിരുത് പ്രയോഗം. എന്നെക്കുറിച്ചും കുറെ കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു .  സംസാരിച്ച് നേരം പോയതറിഞ്ഞില്ല. അവളുടെ മെസ്സേജ് വന്നിട്ടുണ്ടോ എന്നറിയാൻ ഞാൻ മൊബൈൽ ചെക്ക് ചെയ്തപ്പോഴൊക്കെ സുരേഷേട്ടൻ ചിരിച്ചു. ഒരു കൊച്ചു കുട്ടിയുടേത് പോലെ നിഷ്കളങ്കമായ ചിരി.  സുരേഷേട്ടൻ ചിരിച്ചും കൊണ്ടിരിക്കുന്നത് ഞാനും ആസ്വദിച്ചു. 

വണ്ടി തൃക്കരിപ്പൂർ സ്റ്റെഷനിൽ എത്തിയപ്പോൾ സുരേഷേട്ടനെനിക്ക്  ചായയും പഴം പൊരിയും വാങ്ങിത്തന്നു. 
"എന്താ രജീഷിന്‍റെ കുട്ടീടെ പേര് ... " പഴം പൊരി കഴിക്കുന്നതിന്നിടയിൽ സുരേഷേട്ടൻ തിരക്കി . 
" സരിത " ഞാൻ ചെറു ചിരിയോടെ ആ രഹസ്യം ഒരാളോട് കൂടി പറഞ്ഞു . 
" ഇനി നിങ്ങളുടെ കഥ പറഞ്ഞാലേ ഞാൻ ബാക്കി സരിതയെക്കുറിച്ച് പറയുള്ളൂ . "
വേറെന്തോ ചോദിക്കാൻ വേണ്ടി സുരേഷേട്ടൻ വായ തുറക്കുന്നതിനു മുൻപേ ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു  . 
" എന്‍റെ എന്ത് കഥ ... ??"
" ലവ് സ്റ്റോറി !! "
" അങ്ങനൊന്നും ഇല്ല "
" പിന്നെ .. അതില്ലാതെ എന്നെ അത്ര പെട്ടെന്ന് പിടിക്കൂലായിരുന്നു " ഞാൻ സുരെഷേട്ടനെ ഒന്നു പൊക്കി വിട്ടു. പുള്ളി എന്നെ നോക്കിയൊരു കള്ളച്ചിരി പിന്നെയും പാസാക്കി . 
" എനിക്കും ഉണ്ടായിരുന്നു  ലവ്  . ഞാൻ പണിയെടുത്തിരുന്ന ഒരമ്പലത്തിനടുത്തെ കുട്ടി"  പുള്ളിയത് പറഞ്ഞും  കൊണ്ട് ചായ കുടി തീർത്ത് പ്ലാസ്റ്റിക് കപ്പ് ജനലിലൂടെ വലിച്ചെറിഞ്ഞു.  
" എന്നിട്ട് .. " എനിക്കെന്‍റെ  ആകാംക്ഷ അടക്കിവെയ്ക്കാനെനിക്കായില്ല. 
" എന്നിട്ടെന്താ ... എല്ലാരുടെയും എതിർപ്പവഗണിച്ച് ഞാൻ അവളെ കല്യാണം കഴിച്ചു. അവളുടെ വീട്ടുകാർ ഇതുവരെയും അവളെ അംഗീകരിച്ചിട്ടില്ല.  ആറ്  വർഷമായി , ഒരു കുട്ടിയുമുണ്ട് . രാഹുൽ എന്നാ പേര് "
" എത്ര വയസായി ??" എനിക്ക് കൂടുതലറിയണമായിരുന്നു. ഒരുതരം  പെണ്‍കുട്ടി ചോദ്യമായതെന്നു എനിക്ക് തോന്നുന്നതിന് മുൻപേ സുരേഷേട്ടൻ ഉത്തരവും പറഞ്ഞു . 
രാഹുൽ എൽകെജി യിൽ പഠിക്കുന്നു. കുമ്പളയിലെ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് പുള്ളി പ്രേമിച്ചതെന്നുമൊക്കെ പറഞ്ഞപ്പോൾ ഞാനുമാങ്ങു കാച്ചി. 
" എന്‍റെ അന്വേഷണം പറയണം ട്ടോ .." 
സുരേഷേട്ടൻ പിന്നെയും പുഞ്ചിരിച്ചോ അതോ പുഞ്ചിരിക്കാനൊരു ശ്രമം നടത്തിയോ. ഞാനത്  ആലോചിക്കുന്നതിനിടയ്ക്ക്   എന്‍റെ  ഫോണ്‍ വീണ്ടും ശബ്ദിച്ചു. 

അവളുടെ ക്ഷമാപണങ്ങളും ഉമ്മകളും കൊണ്ട് നിറഞ്ഞൊരു മെസ്സേജ് .  പകരം ഞാനുമയച്ചു ആശ്വസിപ്പിക്കാൻ എന്‍റെ ഒലിപ്പീരും ഉമ്മകളും.  ഞാൻ സുരേഷേട്ടനെക്കുറിച്ചും ട്രെയിൻ  വിശേഷവും മൂന്ന് മെസ്സേജ് നീളത്തിൽ അവൾക്കു ചുരുക്കിയെഴുതി. രാത്രി പത്തു മണി കഴിഞ്ഞു വിളിക്കാമെന്ന ഉറപ്പും കൊടുത്തൊരവസാന മെസ്സേജും. അതിനു റിപ്ല്യ്‌യും വന്നു. പരീക്ഷ കാരണം ഉമ്മപ്പരിപാടിയല്ലാതെ വേറൊന്നും നടക്കില്ലെന്നായിരുന്നു ചുരുക്കം.  ടൈപ്പിംഗ്‌ കഴിഞ്ഞു തല പൊക്കിയ ഞാൻ സുരേഷേട്ടനെ കണ്ടില്ല . കുറച്ചു നേരത്തിനുള്ളിൽ പുള്ളി കമ്പാർറ്റ്മെന്റിന്‍റെ ഇടനാഴിയിൽ പ്രത്യക്ഷപ്പെട്ടു . മുഖം കഴുകാൻ പോയതാണെന്ന് തോന്നുന്നു . തൂവാല കൊണ്ട് മുഖവും തോർത്തി പുള്ളി സീറ്റിൽ വന്നിരുന്നു .
" എവിടെപ്പോയതാ ...? " ഞാൻ തിരക്കി .
" ഏയ്‌ ചുമ്മാ ഒന്ന് ഫോണ്‍ വിളിക്കാൻ "
" ചേച്ചിയെ വിളിക്കാൻ പോയതായിരിക്കും അല്ലെ " മറ്റുള്ളവരെ കളിയാക്കാനിഷ്ടപ്പെടുന്ന എന്‍റെ സ്വഭാവം പിന്നെയും വെളിയിൽ  വന്നു. എന്നിട്ടൊരു കള്ളച്ചിരിയും പാസാക്കി .
സുരേഷേട്ടൻ മറുപടിയൊന്നും  പറഞ്ഞില്ല.
എനിക്കെന്തോ പന്തികേട്‌ തോന്നിത്തുടങ്ങി.
സുരേഷേട്ടന്‍റെ മുഖത്തെ പ്രസരിപ്പൊക്കെ മാഞ്ഞു പോയതുപോലെ തോന്നി . പുള്ളി  എന്നെ നോക്കാതെ കാൽമുട്ടിൽ കയ്യും കുത്തി  പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു. ഞാൻ കൈകൾ നീട്ടി പുള്ളിയെ തട്ടി വിളിച്ചു. 
പെട്ടെന്ന് എന്നെ നോക്കിയ സുരേഷേട്ടന്‍റെ കണ്ണിൽ നിന്നും രണ്ട് തുള്ളികൾ എന്‍റെ കൈത്തണ്ടയിൽ പതിച്ചു. പുള്ളി കരയുകയായിരുന്നോ ... ഇത്ര നേരം എന്‍റടുത്ത് ചിരിച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന മനുഷ്യൻ. ഒരു ഫോണ്‍ കോളിൽ എന്താണ് സംഭവിച്ചത് . എന്‍റെ ഹൃദയമിടിപ്പ്‌ കൂടി വരികയാണെന്നു തോന്നി . 

" എന്താ സുരേഷേട്ടാ ഇത് , അയ്യെ...നിങ്ങള് കരയുകയാ..എന്ത് പ്രശ്നമുണ്ടെലും നമുക്ക് ശെരിയാക്കാമെന്നേ.. ഞാനല്ലേ പറയുന്നേ " പുള്ളിയെ ആശസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു .  പക്ഷെ കരച്ചിലിന്‍റെ കാഠിന്യം കൂടി വന്നു . ഒച്ചപ്പാടോന്നും ഇല്ലെങ്കിലും കണ്ണിൽ  നിന്നും തുരുതുരാ കണ്ണീർത്തുള്ളികൾ ഇറ്റിറ്റു വീണു.  ആരെങ്കിലും അത് ശ്രദ്ദിക്കുന്നുണ്ടോയെന്നറിയാൻ ഞാൻ ചുറ്റിലും കണ്ണോടിച്ചു. എല്ലാവരും അവരവരുടെ ഉറക്കത്തിലും വായനയിലും വർത്തമാനം പറച്ചിലിലും മുഴുകിയത് ആശ്വാസമായി തോന്നി . 
കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം പുള്ളിയുടെ കരച്ചിൽ ശമിപ്പിക്കാനെനിക്കായി. 
സുരേഷേട്ടനെന്നെ നോക്കി വികൃതമായി ചിരിച്ചു. 
" ഞാൻ RCC യിലേക്ക് പോക്വാ ... അശ്വതി അവിടെയാ ഉള്ളെ "
" ചേച്ചി RCC യിലാണോ ജോലി ചെയ്യുന്നേ " അത് ചോദിക്കുമ്പോൾ RCC എന്താണെന്ന വ്യക്തമായ ഒരു ധാരണയും എനിക്കില്ലായിരുന്നു. 
"അല്ല ...  അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാ .. റീജിയണൽ കാൻസർ സെന്‍റർ കേട്ടിട്ടില്ലേ  " എന്‍റെ അറിവില്ലായ്മ മനസിലാക്കിയെന്നോണം സുരേഷേട്ടൻ പറഞ്ഞു. 
പിന്നെ പുള്ളിയാണ് കുറെ നേരത്തേക്ക് സംസാരിച്ചത്. 
"ഒരു മാസം മുൻപാണ് ഒരു ദിവസം അവളുടെ മുലയുടെ അറ്റം കല്ലിച്ചിട്ടുണ്ടെന്നു അവൾ പരിഭവം പറഞ്ഞത് . പരിഭവം പറച്ചിൽ കൂടിയപ്പോ കാസർഗോഡ് ഒരു ഡോക്ടറെ കാണിച്ചു. അവരാണെങ്കിൽ കുറെ ചെക്കിങ്ങും സ്കാനിങ്ങും ഒക്കെ എടുത്തു കഴിഞ്ഞപ്പോ RCC  യിലേക്ക് റെഫർ ചെയ്തു. മൂന്നു ദിവസം മുൻപാണ് അവിടെപ്പോയത് .  അവിടെത്തിയപ്പോഴാണറിഞ്ഞത്  സംഗതിയൽപം സീരിയസാണെന്ന് .  എത്രയും പെട്ടെന്ന് കീമോ തെറാപ്പിയോ റേഡിയോ തെറാപ്പിയോ മറ്റോ ചെയ്യണമെന്ന് . നമ്മളുടെ കയ്യിലത്രേം കാഷില്ലാത്തതോണ്ട് ഇന്ന് രാവിലെ തിരിച്ചെത്തിയതാ ഞാൻ . പലരോടും ചോദിച്ചു , അവര് പറയുന്ന ചിലവിന്‍റെ പകുതിയോളമെങ്കിലും ഒപ്പിച്ചു മടങ്ങാമെന്ന വിചാരിച്ചത് . പക്ഷെ ഒന്നുമായില്ല .  അവളുടെ അടുത്തിപ്പോ ആരുമില്ല. അതാ തിരിച്ചു പോകുന്നെ. അവൾക്കാണെങ്കിൽ ഇത് കേട്ടപ്പോ   തൊട്ടേ പേടിയാണ്. ഇത്ര സീരിയസാണെന്നു പോലുമറിയില്ല പാവത്തിന് .  രാഹുലിനെ ഒരു ഫ്രണ്ടിന്‍റെ വീട്ടിൽ നിറുത്തിയിരിക്കുകയാ. അവളുടെ വീട്ടിലൊക്കെ അറിയിച്ചു. മരുനാടൻ ചെക്കനെ പ്രേമിച്ച് ഒളിച്ചോടിയവളോടുള്ള പക അവർക്കിപ്പോഴും തീർന്നിട്ടില്ല. എനിക്കാണെങ്കിലാരുമില്ല അവിടെ നിൽക്കാൻ പറയാൻ."

ഒന്നും പറയാനാവാതെ ആ മനുഷ്യന്‍റെ സങ്കടങ്ങൾ മൊത്തം ഞാൻ കേട്ടിരുന്നു. എപ്പോഴും രതി വികാരം എന്നിൽ നിറച്ച 'മുല'യെന്ന വാക്ക് കൊണ്ട് അദ്ദേഹം കഥ തുടങ്ങിയെങ്കിലും വേദനയല്ലാതെ വേറൊന്നും അതെന്നിൽ നിറച്ചില്ല. എന്ത് പറയണമെന്നെനിക്കറിയില്ലാ എന്നതാണ്  സത്യം . ഒന്നും പറയാനും തോന്നിയില്ല. അല്ലെങ്കിലും കയ്യിൽ കാശില്ലാതെ കള്ള വണ്ടി കയറുന്ന എന്നെപ്പോലുള്ളവർ എന്ത് പറയാനാണ് . പക്ഷെ പല കാര്യങ്ങളും ചോദിക്കണമെന്നുണ്ടായിരുന്നു. 'രാഹുൽ ഫ്രന്റിന്റെ വീട്ടിൽ നിക്കുമോ ?, അശ്വതി ചേച്ചിയുടെ വീട്ടിലറിയിച്ചാൽ സഹായിക്കില്ലേ ? എത്ര ചെലവ് വരും?'.  എല്ലാ ചോദ്യങ്ങളും എന്‍റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. 

സുരേഷേട്ടൻ പിന്നെയും ഇരുട്ടിലേക്ക് നോക്കിയിരുന്നു . ' എന്താ സുരേഷേട്ടാ ഇത് , അയ്യെ...നിങ്ങള് കരയുകയാ..എന്ത് പ്രശ്നമുണ്ടെലും നമുക്ക് ശെരിയാക്കാമെന്നേ.. ഞാനല്ലേ പറയുന്നേ' എന്‍റെ സ്വന്തം വാക്കുകൾ  തന്നെ എന്നെ വീണ്ടും കുത്തിനോവിച്ചുകൊണ്ടിരുന്നു. 
ഞങ്ങൾ പിന്നെയധികമോന്നും സംസാരിച്ചില്ല. പുള്ളി സംസാരിക്കാനുള്ള ഒരു മൂഡിലല്ലായിരുന്നെനെനിക്ക് തോന്നി .  എനിക്ക് ആശ്വസിപ്പിക്കാനും അറിയില്ല. ഉമ്മകൾ കൊണ്ട് ആശ്വസിപ്പിക്കാനാവുന്ന ഗെൽഫ്രെണ്ട് എത്രയോ ഭേദം, ഞാനോലോചിച്ചു . 

വണ്ടി കണ്ണൂർ സ്റ്റെഷനിൽ എത്തിയപ്പോൾ ഞാൻ ഒരു കുപ്പി വെള്ളം വാങ്ങി. സുരേഷേട്ടനും വെള്ളം കുടിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകൾ പുള്ളി പിന്നെയും തൂവാല കൊണ്ട് തുടച്ചു . വണ്ടിയിൽ തിരക്ക് കൂടി . കുറച്ച് ആളുകൾ നിൽക്കുന്നൊക്കെയുണ്ട് . ഒരാള്  വന്നു ഞാനിരുന്ന ഒറ്റ സീറ്റിന്‍റെ ഓരം ചേർന്നിരുന്നു. ഇനി അശ്വതി ചേച്ചിയെക്കുറിച്ച് ഒന്നും സംസാരിക്കാൻ പറ്റില്ലെന്നെനിക്ക് തോന്നി. 
'my battery s low, phone wil get switched off soon. call u 2morow. gudni8, stdy wel 4ur exams' സരിതയ്ക്ക്  അവസാന മെസ്സേജും അയച്ച് ഞാൻ ഫോണ്‍ ഓഫ്ലൈൻ മോഡിലിട്ടു. ഒരു കണക്കിന് ആ ഇംഗ്ലീഷ് പദത്തിനും വളരെ അർത്ഥമുണ്ട്. ലൈനിനെ ഓഫാക്കുന്ന അവസ്ഥ. പുള്ളിയുടെ മുന്നിൽ  നിന്നും അവളോട്‌ സംസാരിക്കാനെന്‍റെ മനസ്സ് സമ്മതിച്ചില്ല. ഇന്നത്തേക്ക് എന്‍റെ ഒലിപ്പീരും  ഉമ്മകളും ഈ മനുഷ്യന്‍റെ സങ്കടത്തിനു മുന്നിൽ അടിയറവു വയ്ക്കുന്നു. 
സമയം പിന്നെയും ചലിച്ചു കൊണ്ടിരുന്നു. എന്റെ ചിന്തകൾക്കും സുരേഷേട്ടന്റെ കണ്ണുനീരിനും ഈ രാത്രിയിൽ വിരാമമില്ലെന്നു തോന്നി. സുരേഷേട്ടൻ പലവട്ടം കരയുന്നത് ഞാൻ ശ്രദ്ദിച്ചു. വിധിയെത്ര ക്രൂരമാണ് ... സുരെഷേട്ടന്‍റെയും അശ്വതി ചേച്ചിയുടെയും സന്തോഷ ദിനങ്ങൾ സങ്കൽപ്പിക്കാൻ ശ്രമിച്ചും  കൊണ്ട് ഞാൻ ചിന്തിച്ചു. 
 മലബാർ  എക്സ്പ്രസ്സ്‌ പിന്നെയും കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . തലശ്ശേരിയും കോഴിക്കൊടുമോന്നും കഴിഞ്ഞത് ഞാനറിഞ്ഞേയില്ല. അതിന്നിയ്ക്ക് ഞാനെപ്പോഴോ എന്‍റെ അർഥ-മയക്കത്തിലേക്ക് വീഴുകയും ചെയ്തു. 

ഉറക്കത്തിന്‍റെ ഇടവേളകളിൽ ഞാൻ എഴുന്നേറ്റപ്പോഴോക്കെയും സുരേഷേട്ടൻ ഇരുട്ടിലേക്ക്  കണ്ണുകൾ നട്ടിരിക്കുകയായിരുന്നു. 

വണ്ടിയെവിടെയോ പിടിച്ചു നിർത്തിയിട്ടപ്പോഴാണ് ഞാനെഴുന്നേറ്റത് . അഞ്ചു മിനിറ്റായി പിടിച്ചിട്ടിട്ടെന്നു അടുത്തിരുന്ന ആള് പറഞ്ഞു. സുരേഷേട്ടന്‍റെ സീറ്റിൽ ആളെ കാണാനില്ല. അവിടെ  ആരോ ഇരിക്കുന്നു . ഞാൻ മെല്ലെ ഫോണ്‍ ഓണാക്കി . സരിതയുടെ വക അഞ്ചാറു മെസ്സേജ് . വായിക്കാൻ തോന്നിയില്ല . മൂന്ന് മിസ്ഡ് കോൾ അലെർട്ട്  മെസ്സേജും വന്നു . എല്ലാം അവള് തന്നെ. 
"അവിടെയിരുന്ന വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച ആളെവിടെ ? " ഞാൻ സുരേഷേട്ടന്‍റെ സീറ്റിൽ ഇരുന്നയാളോട് അന്വേഷിച്ചു. 
" ഒരര മണിക്കൂർ മുൻപേ പോയതാ ഇപ്പൊ വരാം സീറ്റ് പിടിക്കണം എന്നൊക്കെ പറഞ്ഞ്.  വന്നില്ല  " അയാൾ മുന്നിലെ ബാത്രൂമിലേക്കുള്ള ഇടവഴി ചൂണ്ടി  പറഞ്ഞു . 
ട്രെയിനിനു പുറത്തിറങ്ങിയ ഒരാൾ  അകത്തു  വന്നു . 
" എന്താ പറ്റ്യെ  ??" അയാളോടാരോ ചോദിച്ചു. 
" ഏതോ തലയ്ക്കു സുഖമില്ലാത്തവൻ ട്രെയിനിൽ നിന്നും ചാടി . അത് കണ്ട വേറൊരു വെളിവില്ലാത്തവൻ ചെയിനും വലിച്ചു. ഇനിയിപ്പോ പോലീസൊക്കെ വരണമായിരിക്കും. ഇവനൊക്കെ ചാവാൻ ട്രെയിനിലേക്ക്  തന്നെ വരണോ ?" അയാൾ  ദേഷ്യത്തോടെ മറുപടി നൽകി . 
 അയാളുടെ വാക്കുകളും സുരേഷേട്ടനെക്കുറിച്ചുള്ള ചിന്തകളും കൂടിയായപ്പോൾ എന്‍റെ നെഞ്ച് പട - പട ഇടിയ്ക്കുവാൻ തുടങ്ങി . 'ഭഗവാനെ പുള്ളിയായിരിക്കുമോ ട്രെയിനിൽ നിന്നും  ചാടിയത് '. എന്നിലെ നിരീശ്വരവാദിയാണാദ്യം ഈശ്വരനെ വിളിച്ചതെന്നു തൊന്നുന്നു. 
നിമിഷ നേരത്തിനുള്ളിൽ എന്‍റെ ഫോണ്‍ ശബ്ദിച്ചു. സുരേഷേട്ടന്‍റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു വന്നു. പറഞ്ഞറിയിക്കുന്നതിനും വേഗത്തിൽ ഹൃദയമിടിപ്പ്‌ വർദ്ധിച്ചിരുന്നു. 
'എടുത്താൽ പൊല്ലാപ്പാവും .. അയാളെ ചുമക്കേണ്ടി വരും .. വല്ല പോലീസും ആയിരിക്കും ' എന്‍റെ കുരുട്ടി ബുദ്ധിയെന്നെ ഉപദേശിച്ചു. വിറച്ചു കൊണ്ടിരുന്ന എന്‍റെ ശരീരം അതനുസരിക്കുകയും ചെയ്തു . 
പിന്നെയും ഒരു പ്രാവശ്യം കൂടി ഫോണ്‍ ശബ്ദിക്കുവാൻ തുടങ്ങുന്നതിനു മുൻപേ ഞാനത് സൈലന്‍റ മോഡിൽ ഇട്ടിരുന്നു. ഒരു പ്രാവശ്യം കൂടി എന്‍റെ N72 സ്ക്രീനിലെ  ലൈറ്റുകൾ തെളിയിച്ചു 'Sureshettan' എന്ന് സ്ക്രീനിൽ കാണിച്ചു. പുള്ളിക്ക് നമ്പർ കൊടുത്ത നിമിഷത്തെ പല്ലുകൾ ഞെരുക്കി ഞാൻ ശപിച്ചു കൊണ്ടിരുന്നു . 

കുറച്ചു നേരം ഞാനാ  ഇരിപ്പ് തുടർന്നു. സ്വസ്ഥത ഇല്ലാതായപ്പോൾ മെല്ലെ എഴുന്നേറ്റു , സീറ്റ് പിടിക്കാൻ അടുത്തിരുന്നയാളിനെ ഏല്പ്പിച്ച് മെല്ലെ വാതിലിനടുത്തേക്ക് നടന്നു. 
പുറത്തേക്കു നോക്കിയപ്പോൾ ഒരാൾക്കൂട്ടം കണ്ടു. പോകാൻ തോന്നിയില്ല. പേടിയാവുന്നെന്നു പറയുന്നതാവും ശെരി. ഇരുട്ടിൽ ചലനമറ്റു കിടക്കുന്ന സുരേഷേട്ടന്‍റെ ശരീരം ഞാൻ സങ്കൽപ്പിച്ചു നോക്കി . ഈ വാർത്ത അറിയുമ്പോൾ ഹൃദയം പൊട്ടുന്ന ഒരശ്വതി ചേച്ചിയെയും ഞാൻ സങ്കൽപ്പിക്കാനൊരു വിഫല ശ്രമവും നടത്തി. എന്‍റെ  കൈകാലുകൾ  പിന്നെയും വിറച്ചു .  ഹൃദയമിടിപ്പ്‌ ഇനിയും കുറഞ്ഞിട്ടില്ല . 
പെട്ടെന്നെന്‍റെ ചുമലിൽ ആരോ തട്ടി . 
"നീ എഴുന്നേറ്റോ ... ??" പരിചിതമായൊരു ശബ്ദത്തിന്‍റെ ഉറവിടത്തിനായി  ഞാൻ തല തിരിച്ചു. 
സുരേഷേട്ടൻ എന്‍റെ പുറകിൽ നിൽക്കുന്നു . പ്രേതമാണോ എന്‍റെ മുന്നിൽ നിൽക്കുന്നതെന്ന ചെറിയോരാശങ്ക എന്നെ അലട്ടി . 
" ഞാൻ സംസാരിച്ചിരിക്കാനാ ഫോണ്‍ വിളിച്ചെ .. നീ എടുത്തില്ല " പുള്ളി പറഞ്ഞു . 
എന്‍റെ പേടികൾ പമ്പ കടന്നു . അതൊരാശ്വാസത്തിൽ പര്യവസാനിച്ചു. 
"ഞാൻ വിചാരിച്ചു .... " ഞാൻ മുഴുമിപ്പിച്ചില്ല . 
" ഉം .. എനിക്ക് തോന്നി ... ഞാനായിരിക്കും ട്രെയിനിൽ നിന്നുംചാടിയത് എന്നല്ലേ ??"
ആ വാക്കുകൾ കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി . ഈ മനുഷ്യനെ ആണല്ലോ  ഞാനെന്ന സ്വാർത്ഥൻ ഉപേക്ഷിക്കാൻ നോക്കിയതെന്ന കുറ്റബോധമെന്‍റെ  തല കുനിപ്പിച്ചു. 
പുള്ളി എന്നെ പുറത്തുണ്ടായിരുന്ന ഒരു വലിയ കല്ലിന്‍റെ മുകളിലേക്ക് ഇരിക്കാൻ ക്ഷണിച്ചു. ഞങ്ങൾ അതിലിരുന്നു ഒരുപാട് നേരം സംസാരിച്ചു . വളരെ ധൈര്യശാലിയായ ഒരു സാധാരണക്കാരനെ ഞാനയാളിൽ കണ്ടു . അയാളുടെ  ആത്മ വിശ്വാസവും  ശുഭാപ്തി  വിശ്വാസവും  എനിക്കുണ്ടായിരുന്നെങ്കിലെന്നു ഞാനാശിച്ചു . ട്രെയിനിൽ നിന്ന് ചാടിയ ആ ഭീരു ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് കടന്നു വന്നേയില്ല . 
" പിന്നെ... ഞാനത്ര ഭീരുവോന്നുമല്ല .... ഒന്നുമില്ലെങ്കിലും എന്നെ വിശ്വസിച്ച്   ഒരു  പാവം പെണ്ണും ,  ഞങ്ങൾക്ക്  ദൈവം  തന്ന സമ്മാനവും എനിക്ക് വേണ്ടി   കാത്തിരിപ്പുണ്ടെന്ന് ഞാനോർക്കണ്ടേ ". 
ആ മനുഷ്യൻ എന്നിൽ വലുതാവുകയായിരുന്നു . മാനം മുട്ടെ ... എന്‍റെ മൊബൈലും ഉമ്മകളും നക്കിയ പ്രേമത്തിനും മുകളിൽ . 
ഒരു മണിക്കൂർ   കഴിഞ്ഞു ട്രെയിൻ വിടും വരേയ്ക്കും ഞങ്ങൾ  സംസാരിച്ചു . മനസ്സ് നിറയുവോളം . പുള്ളിക്കതോരാശ്വാസം ആയെന്നെനിക്കും തോന്നി .

കൊല്ലം സ്റ്റേഷനിൽ രാവിലെ വണ്ടിയിറങ്ങുമ്പോൾ സുരേഷേട്ടൻ നിറഞ്ഞ ചിരിയുമായി ഡോർ വരെ  എന്‍റെ കൂടെ   വന്നു.
" സരിതയോട് ഞാൻ അന്വേഷിച്ചതായി  പറയണം "  അത് പറഞ്ഞപ്പോഴും പുള്ളിയുടെ മുഖത്തെ ചിരി മാഞ്ഞില്ല. 
 അവളോട്‌ ഇത് പറയുമോ എന്നെനിക്കൊരുറപ്പും ഇല്ലായിരുന്നുവെങ്കിലും  ഈ യാത്ര ഞാനൊരിക്കലും മറക്കില്ലെന്നെനിക്കുറപ്പുണ്ടായിരുന്നു.